ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Thursday 30 April 2020

എന്‍റെ പെണ്ണുകാണൽ ക്ഷമപരീക്ഷണങ്ങള്‍ (അന്നുക്കുട്ടന്റെ ലോകം- പതിമൂന്ന്)


രാജാക്കന്മാരുടെ ഭരണകാലത്തെപ്പറ്റി സുവര്‍ണ്ണ കാലഘട്ടം എന്നൊക്കെ പറയുംപോലെ 2003 മുതല്‍ 2006 വരെയായിരുന്നു എൻറെ പെണ്ണുകാണൽ സുവര്‍ണ്ണകാലഘട്ടം. ആ കാലയളവിനുള്ളിൽ ഏകദേശം അമ്പതോളം പെൺപിള്ളേരെ കല്യാണം ആലോചിച്ച കൊടുംഭീകരനാണ് ഞാനെന്ന് വേണമെങ്കില്‍ പറയാം. അതിൽ 17 എണ്ണത്തിനെ ഞാൻ നേരിൽ പോയി കണ്ട് പരിചയപ്പെട്ട്, ചായയും ബിസ്കറ്റും കഴിച്ച ശേഷം ചുമ്മാ ടാറ്റാ പറഞ്ഞു പിരിഞ്ഞു എന്നു പറയുമ്പോള്‍ എന്‍റെ ക്രൂരതയുടെ മുഖം നിങ്ങള്‍ക്ക് ഏകദേശം ഊഹിക്കാമല്ലോ.  പൊതുവേ അന്തർമുഖനും ആളുകളോട് ഇടപെടുന്നതില്‍ തീരെ പരാജയപ്പെട്ടവനും ആയിരുന്നെങ്കിലും പെണ്ണുകാണല്‍ മഹോത്സവം ഞാൻ വളരെ കേമമായി കൊണ്ടാടി എന്നുതന്നെ പറയാം. 
 സദാചാര പോലീസിനെ പേടിക്കാതെ, നാട്ടിലുള്ള ചുള്ളത്തികളായ പെണ്‍പിള്ളേരോടു അവളുടെ അച്ഛന്‍റേം അമ്മയുടെയും അനുവാദത്തോടെ പരിചയപ്പെടാനും സംസാരിക്കാനും ധൈര്യമായി സ്വപ്നങ്ങളെപ്പറ്റി ചോദിക്കാനും പെണ്ണുകാണല്‍പോലെ മഹത്തരമായ വേറെ ഏത് കലാപരിപാടി ഉണ്ട് ഇവിടെ ? അപ്പോള്‍പിന്നെ അങ്ങനൊരു കാലഘട്ടം തന്നെ ഉണ്ടായാല്‍ അതിനെപ്പിന്നെ സുവര്‍ണ്ണ കാലഘട്ടം എന്നുതന്നെയല്ലേ വിളിക്കേണ്ടത് ? മേൽപ്പറഞ്ഞ കാലയളവിൽ ഈ ആവശ്യത്തിനായി മധ്യകേരളത്തിൽ ആകമാനം ഒരു എട്ടുപത്ത് റൗണ്ട് പ്രദക്ഷിണം വയ്ക്കാൻ എനിക്കായി എന്നുതന്നെ പറയാം.

 പല പെണ്ണുകാണൽ യാത്രകളും ഏതെങ്കിലും ഒരു കല്ല്യാണ ബ്രോക്കർമാരോടൊപ്പം ആയിരിക്കും. കാണുന്നത് നമ്മളാണെങ്കിലും കാണിക്കല്‍ അവരുടെ അവകാശമാണല്ലോ. കൂടെ കൂടുന്ന മിക്കവാറും എല്ലാ ബ്രോക്കര്‍മാരും അന്‍പതു കഴിഞ്ഞവര്‍ ആയിരിക്കും. യാത്രകളിൽ അവരോട് കുശലം പറഞ്ഞ് അവരുടെ ജീവിത ചുറ്റുപാടുകൾ ചോദിച്ചറിഞ്ഞു അവർ പറയുന്ന  ജീവിതാനുഭവങ്ങള്‍ കേട്ട് രസകരമായിരുന്നു പല യാത്രകളും. പുറപ്പെടല്‍യാത്രകള്‍ ഒക്കെ നല്ല ഉത്സാഹത്തിൽ ആയിരിക്കുമെങ്കിലും മടക്കയാത്രകള്‍ മിക്കവാറും നിരാശകളുടേതായിരിക്കും. അങ്ങോട്ട് സന്തോഷം കൊണ്ട് വീര്‍ത്തു തുടുത്ത മുഖമാണെങ്കില്‍ ഇങ്ങോട്ടത് ബ്ലിങ്ങി പണ്ടാരടങ്ങി ഇരിക്കും. പെണ്ണിൻറെ വീടിനടുത്ത് കാറ്റടിക്കുന്നുണ്ടെന്നോ അല്ലെങ്കില്‍ പെണ്ണിന്റെ അയല്‍പക്കത്തെ വീടിനു മതിലില്ല ഇത്യാദി നിസാര കാര്യങ്ങളുടെ പേരിൽ പോയ കാര്യം നടക്കില്ല എന്ന തിരിച്ചറിവ് ആയിരിക്കും ഈ ബ്ലിങ്ങലിന് കാരണം. 
 ചെറുപ്പം മുതലേ ഞാനിത്തിരി ദേഷ്യക്കാരനായിരുന്നു എന്നതാണ് എന്‍റെ ഏറ്റവും വലിയ പോരായ്മ. പെട്ടെന്നു ദേഷ്യപ്പെടുന്നവര്‍ സ്നേഹവും ആത്മാര്‍ഥതയും ഉള്ളവരാണെന്നുള്ള ഫെയിസ്ബുക്ക് സൂക്തങ്ങള്‍ ഒക്കെ കാണും വരെ ഞാന്‍ അതൊരു പോരായ്മയായി കൊണ്ട് നടന്നു എന്നു വേണം പറയാന്‍. സത്യത്തില്‍ ഇപ്പോള്‍ അതെനിക്കൊരു അലങ്കാരമായിട്ടാണ് തോന്നുന്നത്. കാരണം സ്നേഹവും ആത്മാര്‍ഥയും ദേഷ്യത്തിനൊപ്പം വഴിഞ്ഞൊഴുകുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനമാണെനിക്കിപ്പോള്‍. 
 എന്തായാലും, പൊതുവേ ഞാൻ ക്ഷിപ്രഗോപി ആണെന്നുള്ള അച്ഛനും നാട്ടുകാരും തന്ന സർട്ടിഫിക്കറ്റ് കൈയിലുള്ളത് കാരണവും ആ ആരോപണത്തില്‍ ഇത്തിരി കഴമ്പുണ്ട് എന്നു എനിക്കു സ്വയം തോന്നിയതിനാലും കെട്ടാൻ പോകുന്ന പെണ്ണെങ്കിലും ശാന്ത സ്വഭാവക്കാരി ആയിരിക്കണമെന്ന് എനിക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. ചെറിയ ചെറിയ നിബന്ധനകള്‍ക്കിടയിലെ മുന്തിയ പ്രയോറിറ്റി ഈ നിബന്ധനക്കായിരുന്നു. സജാതീയധ്രുവങ്ങള്‍ വികര്‍ഷിക്കും എന്നാണല്ലോ പഴമൊഴി. രണ്ടുപേരും ദേഷ്യക്കാരായിരുന്നാല്‍ വികര്‍ഷിച്ചാലോ? അതായിരുന്നു ഇങ്ങനൊരു നിബന്ധനയില്‍ മുറുകെപ്പിടിക്കാന്‍ കാരണം. 
 അതുകൊണ്ട് പെണ്ണുകാണലിന് ഇടയ്ക്ക് അവരുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സിമ്പിള്‍ ട്രിക്ക് ഞാൻ പതിവായി എല്ലായിടത്തും പ്രയോഗിച്ചു പോന്നു. ചായകുടി കഴിഞ്ഞ് പെണ്ണുമായി സംസാരത്തിൽ ഏർപ്പെടുന്ന അസുലഭസമയത്ത് അവള്‍ക്കായി ഏതെങ്കിലും ഒരു ചോദ്യം അവസരോചിതമായി ഞാൻ കരുതി വയ്ക്കും. മിക്കവാറും മൂന്നോ നാലോ ആവർത്തി അതേ ചോദ്യം ഒന്നുമറിയാത്തതുപോലെ ഞാന്‍ ചോദിക്കും. ഉദാഹരണത്തിന് എത്ര വയസുണ്ട് ?’എന്ന ചോദ്യം ഒരു നാല് തവണയും മറ്റും ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ സ്വതവേ ദേഷ്യമുള്ളവര്‍ പലരും അറിയാതെ  ചെറിയ രീതിയില്‍ എങ്കിലും നെഗറ്റീവായി പ്രതികരിക്കും എന്നതായിരുന്നു അതിലെ ആ സിമ്പിള്‍ ട്രിക്ക്. ആദ്യ സമാഗമത്തില്‍ തന്നെ അക്ഷമയും നീരസവും കാണിക്കുന്ന ഒരാള്‍ പിന്നേടങ്ങോട്ട് അതിലപ്പുറമായിരിക്കില്ലേ എന്നതാണ് ഞാന്‍ അതില്‍നിന്ന് മനസ്സിലാക്കിയെടുക്കുന്ന സാരാംശം.
 മിക്കവാറും മൂന്നാമത്തെ തവണ ചോദിക്കുമ്പോൾ തന്നെ ഈ ചോദ്യം പലതവണ  ചോദിച്ചതല്ലേ എന്ന് അവര്‍ തിരിച്ചു ചോദിക്കുകയോ  വീണ്ടും ഒരിക്കൽ കൂടി ചോദിച്ചാൽ ശരിക്കും നീരസം പ്രകടിപ്പിക്കുകയോ മിണ്ടാതെ നിൽക്കുകയോ ഒക്കെ ചെയ്യുന്നതും പതിവായിരുന്നു. അപ്രതീക്ഷിതമായ എൻറെ ഈ ആക്രമണത്തിൽ പല തരുണിമണികളും നിലംപരിശാകുന്നതു കണ്ട് ഞാന്‍ സന്തോഷിച്ചിരുന്നെങ്കിലും തന്മൂലം എന്‍റെ കല്ല്യാണം ത്രിശങ്കുവില്‍ ആകുകയായിരുന്നു പതിവ്.

 മുണ്ടക്കയത്ത് ഒരു പെണ്ണിനെ കാണാന്‍ പോയപ്പോള്‍ ഏതു കോളേജിലാണ് പഠിച്ചത് എന്ന സിമ്പിൾ ചോദ്യമായിരുന്നു അന്നത്തെ എൻറെ ആയുധം

സെൻറ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി ...

അവൾ അങ്ങേയറ്റം വിനയത്തോടെയാണ് ആദ്യം എനിക്ക് മറുപടി നൽകിയത്. മറ്റു ചില കാര്യങ്ങള്‍ സംസാരിച്ച ശേഷം കിട്ടിയ ഗ്യാപ്പില്‍ ഞാൻ വീണ്ടും രണ്ടു തവണ കൂടി അതേ ചോദ്യം ചോദിച്ചു. രണ്ടാമത്തെ തവണകൂടി മര്യാദക്ക് മറുപടി തന്നെങ്കിലും മൂന്നാമത്തെ തവണ അവൾ തെല്ല് അവിശ്വസനീയതയോടെയും അരിശത്തോടെയും  എൻറെ കണ്ണിലേക്ക് നോക്കിയിട്ട്  സെൻറ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി.. എന്നു നല്ല സ്ഫുടമായിട്ടാണ് മറുപടി നൽകിയത്. മുന്‍പ് രണ്ടു തവണ ഇത് ചോദിച്ചതല്ലേ..  ഞാൻ മറുപടി നൽകിയിരുന്നു.. കേട്ടില്ലാരുന്നോ?’ അവൾ നീരസത്തോടെ തിരിച്ചു ചോദിക്കാതെയും ഇരുന്നില്ല. ആണോ ഞാൻ ഓർക്കുന്നില്ല  എന്ന് പറഞ്ഞ് അവള്‍ പറഞ്ഞത് മൈന്‍റ് ചെയ്യാതെ ഞാന്‍ അപ്പോള്‍ വീണ്ടും സംസാരം തുടരുകയാണ് ചെയ്തത്.  എന്‍റെ അന്നേരത്തെ മനോഭാവം കണ്ട് അവളുടെ മുഖം ചുവക്കുന്നത് ഞാൻ ഇടയ്ക്കു ഒന്നുപാളി കാണുകയും ചെയ്തു. 
 മൂന്ന് തവണ ആ ചോദ്യം നേരിട്ട് അക്ഷമയായി നിൽക്കുന്ന അവളോടു നാലാമത് ഒരിക്കല്‍കൂടി ആ ചോദ്യം ചോദിച്ച് ഓണ്‍ ദ സ്പോട്ടില്‍ ഒരു കുടുംബ കലഹം ഉണ്ടാക്കണോ എന്നു ഞാന്‍ അപ്പോള്‍ ആലോചിക്കാതിരുന്നില്ല. പക്ഷേ അവളുടെ തെളിയാത്ത നീരസം കലർന്ന മുഖം കണ്ടപ്പോൾ എനിക്ക് ഒരിക്കൽ കൂടി ആ ചോദ്യം ചോദിച്ചു കിട്ടാനുള്ളത് കയ്യോടെ വാങ്ങി വീട്ടില്‍ കൊണ്ടുപോകണമെന്ന് അതിയായ ആഗ്രഹം തോന്നി എന്നതാണ് സത്യം.

ആ പഠിച്ച കോളേജീന്‍റെ പേര് എന്താ... ഞാന്‍ മറന്നു...  ഒന്നും അറിയാത്തപോലെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി ഞാൻ വീണ്ടും ഒരിക്കല്‍കൂടി ആ ചോദ്യം ചോദിച്ചു. അവൾ ദേഷ്യപ്പെട്ട് അകത്തേക്ക് പോയി രണ്ടു മിനിറ്റിനുള്ളിൽ പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകളുമായി എന്‍റെ മുന്പില്‍ ഹാജരായി.

ദേ നോക്ക് .. ഡിഗ്രിയുടേയും പോസ്റ്റ് ഗ്രാജുവേഷന്‍റെയും ഒക്കെ സർട്ടിഫിക്കറ്റുകള്‍ ഇതിലുണ്ട്.  ഇന്നാ നോക്കി തൃപ്തി അടഞ്ഞിട്ട് പോയാ മതി.. അവൾ നല്ല കലിപ്പിൽ ആയിരുന്നു.

  അയ്യേ ക്ഷമ തീരെ ഇല്ലാത്ത പെൺകൊച്ച് !! ആരാണ്ട് അവള്‍ടെ ക്ഷമയെ പരീക്ഷിച്ചതുപോലെയാണല്ലോ അവളുടെ പെരുമാറ്റം! ഇവളെ എങ്ങനെ കല്യാണം കഴിച്ചു കൂടെ താമസിപ്പിക്കും ? ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് എല്ലാക്കാര്യത്തിനും ഇതേപോലെ ദേഷ്യപ്പെടാന്‍ തുടങ്ങിയാലോ? അല്ലേലും  ദുർവാസാവ് വിൻറെ സ്വഭാവമുള്ള എനിക്ക് ഭദ്രകാളിയുടെ സ്വഭാവമുള്ള ഒരു പെണ്ണ് എന്തായാലും ചേരില്ലല്ലോ. ഞാന്‍ പിന്‍വാങ്ങി. എങ്കിലും ആ പെണ്ണിനെ അത്യാവശ്യം കാണാൻ കൊള്ളാവുന്നതുകൊണ്ട് ഞാൻ ആദ്യമേ കേറി ഇഷ്ടപ്പെട്ടില്ല എന്ന് അങ്ങോട്ടു പറഞ്ഞില്ല കേട്ടോ. പക്ഷേ രണ്ടുദിവസത്തിനുള്ളിൽ അവൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന റിസൾട്ട് ബ്രോക്കർ വഴി എനിക്ക് കിട്ടി ബോധിച്ചു. ആ ചെക്കന് ഓർമ്മശക്തിക്ക് എന്തോ കുഴപ്പമുണ്ട്.  അതോ ജെന്‍മനാ മന്ദബുദ്ധി ആണോന്നാണ് സംശയം. ഇപ്പോ പറയുന്ന കാര്യം ഒരു മിനിറ്റ് നേരം കഴിഞ്ഞാല്‍ ഓർത്തിരിക്കാൻ പറ്റാത്ത ഒരുത്തനെ എന്തായാലും എനിക്ക് വേണ്ട. അവള്‍ സ്കൂട്ടായി. അങ്ങനെ അതും സ്വാഹയായി.

 ഇങ്ങനെ കുസൃതിയും കുറുമ്പുമായി പെണ്ണ് കണ്ടു നടക്കുന്നതിനിടയിലാണ് എൻറെ പതിനാറാമത്തെ പെണ്ണുകാണൽ ഒത്തുവരുന്നത്. സെക്കന്‍ഡ് ലാസ്റ്റ് പെണ്ണുകാണല്‍. പാപ്പച്ചൻ ചേട്ടൻ ആയിരുന്നു ബ്രോക്കർ. നേരത്തെ ഒന്നുരണ്ട് പെണ്ണുകാണലിന് എനിക്കൊപ്പം വന്നിട്ടുള്ളത് കൊണ്ടും കല്യാണം കഴിക്കാനുള്ള എന്‍റെ അദമ്യമായ ആഗ്രഹം അറിയാവുന്നത് കൊണ്ടും അങ്ങേര് എന്നെ വിടാതെ പിടിച്ചിരിക്കുകയായിരുന്നു അക്കാലത്ത്. 
 പുലർച്ചെയാണ്  ലാന്‍ഡ് ഫോണില്‍ വിളി വന്നത്. തൊടുപുഴയില്‍ പോയി കാണാനിരുന്ന ഒരു പെൺകുട്ടി എൻറെ നാട്ടിലേക്ക് വരുന്നു.  അവളുടെ അമ്മാവൻറെ വീട്ടിൽ. അന്നേ ദിവസം ഉച്ച വരെ അവൾ അമ്മാവൻറെ വീട്ടിൽ കാണും. അവിടെ പോയാല്‍ കാണാന്‍ പറ്റും. വിളിച്ച് പറഞ്ഞിട്ടുണ്ട്. കാഴ്ച തരപ്പെട്ടാല്‍ തൊടുപുഴയ്ക്കുള്ള ഒരു യാത്ര ഒഴിവാക്കാം എന്ന് പാപ്പച്ചൻ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും നോക്കാതെ സമ്മതം മൂളി

 പഴയ ബസ് സ്റ്റാൻഡിൽ വച്ച് കാണാം അവിടുന്ന് ഒരുമിച്ച് പോകാം അതായിരുന്നു പ്ലാൻ. കുളിച്ചൊരുങ്ങി പൗഡർകുട്ടപ്പനായി പഴയ സ്റ്റാൻഡിലേക്ക് വച്ച് പിടിക്കുന്നതിനിടയിൽ അന്ന് ചോദിക്കേണ്ട ടെസ്റ്റ്ചോദ്യത്തെകുറിച്ചായിരുന്നു അപ്പോള്‍ എന്‍റെ ചിന്ത. തൊടുപുഴക്കാര്‍ക്ക് ഹൈറേഞ്ച് കാരോട് പൊതുവേ ഒരു പുച്ഛമുണ്ടല്ലോ. അതില്‍ പിടിച്ച് എന്തെങ്കിലും ചോദിക്കാം. ഞാന്‍ ഉറപ്പിച്ചു. അതാകുമ്പോള്‍ രണ്ടു തവണ ചോദിക്കുമ്പോള്‍ തന്നെ കാര്യം തീരുമാനമാകും. അല്ലപിന്നെ. ഹൈറേഞ്ചുകാരുടെ അടുത്താ തൊടുപുഴക്കാരന്റെ കളി....!

 പഴയ സ്റ്റാൻഡിൽ എത്തുമ്പോൾ പാപ്പച്ചൻ ചേട്ടൻ വിഷണ്ണനായി നിൽക്കുകയാണ്. ആ പെൺകൊച്ച് ഇന്ന് വരുന്നില്ലത്രേ.. പെട്ടെന്ന് എന്തോ അത്യാവശ്യം ഉണ്ടായത് കാരണം വരവ് മാറ്റിവെച്ചിരിക്കുന്നു എന്ന് വിളിച്ച് പറഞ്ഞിട്ട് അരമണിക്കൂറായാതെ ഉള്ളൂ പോലും. അതായിരുന്നു പാപ്പച്ചന്‍ ചേട്ടന്റെ വിഷാദത്തിന്റ്റെ കാരണം. എന്ത് ചെയ്യും അങ്ങേര്‍ എന്നോട് ചോദിച്ചു. അതിനെന്താ ... പ്രോഗ്രാം നമുക്ക് മാറ്റി വെക്കാം ഞാൻ പറഞ്ഞു. അതുപറ്റില്ല ഇറങ്ങിയതല്ലേ നമുക്ക് വേറൊരു പെണ്ണിനെ കണ്ടാലോ?  ഇവിടെ തൊട്ടടുത്ത് ഒരു പെൺകുട്ടിയുണ്ട്. കാണാൻ നല്ല കുട്ടിയാ. വിദ്യാഭ്യാസവും ഉണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായില്ല. അമ്മയും ഒരു സഹോദരനും മാത്രം. സഹോദരൻ ഹൈദരാബാദിൽ പഠിക്കുകയാണ് അങ്ങേര് അവരുടെ ഫാമിലിയെപ്പറ്റി ഒരു ബ്രീഫ് തന്നു.

 എന്തായാലും ഇറങ്ങിയതല്ലേ  പോയേക്കാം എന്ന് ഞാനും പറഞ്ഞു. ചെല്ലുന്ന വിവരം അവരോട് പറഞ്ഞിട്ടുണ്ടോ. ഞാന്‍ ആരാഞ്ഞു. പറഞ്ഞിട്ടില്ല.. അതൊന്നും സാരമില്ല. അവരു നമ്മുടെ സ്വന്തം ആളാ.. നമുക്ക് അങ്ങോട്ട് ചെല്ലാം..യാതൊരു കുഴപ്പവും ഇല്ലാന്നേ.. അദ്ദേഹം ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി മുമ്പിൽ നടന്നു.

 ഓട്ടോയില്‍ പെണ്ണിന്‍റെ വീടിൻറെ മുൻപിൽ ചെന്ന് വണ്ടി ഇറങ്ങുമ്പോൾ പത്തിരുപത്തിരണ്ടു വയസുതോന്നുന്ന ഒരു പെൺകുട്ടി വരാന്തയിലെ അര ഭിത്തിയിൽ കയറിയിരുന്ന് ഏതോ പുസ്തകം വായിക്കുന്നത് കണ്ടു. തീര്‍ത്തും അലസമായിരുന്നു അവളുടെ രൂപവും ഭാവവും. ഷെര്‍ലക്ക്  ഹോംസിന്‍റെ ഏതോ കുറ്റാന്വേഷണ നോവലാണ് കക്ഷി വായിക്കുന്നത്. വല്ല്യ ബുദ്ധിജീവി ആണെന്ന് തോന്നുന്നു.  പാപ്പച്ചൻ ചേട്ടനെ പരിചയം ഉള്ളതുകൊണ്ട്  ഞങ്ങളെ കണ്ട മാത്രയില്‍ എഴുന്നേറ്റ്  കേറി വാ ചേട്ടാ ഇരിക്ക് .. എന്ന് പറഞ്ഞ് അവള്‍ ക്ഷണിച്ചു.  അമ്മേ ദേ..  പാപ്പച്ചൻചേട്ടന്‍...  അവൾ കൂസലില്ലാതെ അലമ്പു ശബ്ദത്തില്‍ അകത്തേക്ക് വിളിച്ചുപറഞ്ഞ ശേഷം വീണ്ടും അരഭിത്തിയിൽ കയറിയിരുന്ന് പുസ്തകം വായിക്കല്‍ തുടര്‍ന്നു. അതുവരെ മറഞ്ഞിരുന്ന  വറുത്ത നിലക്കടല പാത്രം തന്റെ അരികിലേക്ക് അല്പം കൂടി ചേർത്ത് വച്ച് ഞങ്ങള്‍ക്ക് അതില്‍നിന്ന് ഒട്ടും തരില്ലെന്ന മട്ടില്‍ അവള്‍ കൊറിക്കാന്‍ തുടങ്ങി. ങും.. കൊറിക്ക് കൊറിക്ക്.. യോഗമുണ്ടെങ്കില്‍ ഞാനും ഇവിടുന്ന് കൊറിക്കും നോക്കിക്കൊ.. ഞാന്‍ കലിപ്പോടെ അവളെ നോക്കി മനോഗതം ഉരുവിട്ടുകൊണ്ട് പാപ്പച്ചന്‍ ചേട്ടനൊപ്പം വരാന്തയില്‍ ഒരു സീറ്റ് പിടിച്ചു.  ‘ദേ ഇതാണ് പെണ്ണ് .. വേണമെങ്കില്‍ നല്ലപോലെ കണ്ടോണം.. പാപ്പച്ചന്‍ചേട്ടൻ ഒതുക്കത്തില്‍ അരമതിലില്‍ ഒളികണ്ണിട്ട് നോക്കി എൻറെ ചെവിയിൽ രഹസ്യമായി പറഞ്ഞു. പുള്ളി പറയുന്നതിന് മുന്പെ തന്നെ പെണ്ണ് അതാകും എന്നൂഹിച്ച് ഞാൻ അവളെ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ആവശ്യം നമ്മുടേതല്ലേ. അതിന് ഇതിലും നല്ല അവസരം വേറെ ഇല്ലല്ലോ. അവളാകട്ടെ ഒന്നുമറിയാതെ കൊറിക്കലും വായനയും തുടര്‍ന്നു. കൊറിക്കലും വായനയും... വായനയും കൊറിക്കലും.. ങൂം..!  ഒരു കുറ്റാന്വേഷക വന്നിരിക്കുന്നു..

 അതിനിടയിൽ അവളുടെ അമ്മ വാതുക്കൽ പ്രത്യക്ഷപ്പെട്ടു.

ചേട്ടൻ ഈ വഴി വന്നിട്ട് കുറേ ആയല്ലോ.. എന്താ വിശേഷം..? ആ സ്ത്രീ ആരാഞ്ഞു. പാപ്പച്ചന്‍ ചേട്ടന്‍ കൃത്രിമ ബഹുമാനം വരുത്തി അവരെയും എന്നെയും മാറിമാറി നോക്കി.

ഈ ചെറുക്കൻ നമുക്ക് വേണ്ടപ്പെട്ട ഒരാളാണ്.. ചേട്ടൻ എന്നെ ചൂണ്ടി. മോളെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി വിളിച്ചു കൊണ്ടു വന്നതാണ്. നേരത്തെ അറിയിക്കാൻ പറ്റിയില്ല... അത് കാര്യമാക്കരുത്.. പാപ്പച്ചന്‍ ചേട്ടന്‍ വിനയത്തിന്റെ അവതാരമായി മാറി.

 ഡിം... !!! അരമതിലിലെ പെൺകുട്ടി’ ഒന്നു ഞെട്ടി എന്നെ ഒളികണ്ണിട്ട് നോക്കുന്നത് കണ്ടു. അപകടം മണത്ത്,  കത്തിച്ചുവിട്ട വാണംപോലെ അവള്‍ അകത്തേക്ക് പാഞ്ഞു. ആ പാച്ചിലിന്‍റെ ഫലമായി ഷെർലക് ഹോംസ് അരമതിലില്‍ നിന്ന് അയൽവക്കകാരൻറെ പറമ്പിലെ കുറ്റിച്ചെടിയിലേയ്ക്ക് ചിറകിട്ടടിച്ചുപറന്നു. കടല പാത്രം ഉയർന്നു പൊങ്ങി ചൈനീസ് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു വരാന്തയിലൂടെ ഉരുണ്ടു എങ്ങോമറഞ്ഞു. കടലകളാകട്ടെ ഉള്ള സമയത്തിന് പറ്റുന്നപോലെ വരാന്തയിൽ അത്തപ്പൂക്കളം ഇട്ടു.

അവളുടെ പാച്ചില്‍ കണ്ട് എല്ലാവരും ചിരിച്ചെങ്കിലും ഇതൊരുമാതിരി കൊലച്ചതി ആയിപ്പോയി എന്ന് അവളുടെ അമ്മ ഉള്ളാലെ പിറുപിറുക്കുന്നതുപോലെ എനിക്ക് തോന്നി. ഏന്തായാലും നിങ്ങള്‍ ഇരിക്ക് .. അവൾ ഒന്നു റെഡി ആകട്ടെ... ആ സ്ത്രീ മര്യാദ വിടാതെ പറഞ്ഞുകൊണ്ടു പിന്തിരിഞ്ഞു. മോളെ പെട്ടെന്ന് കുളിച്ച് റെഡിയായി വാ... ആ സ്ത്രീ അകത്തേക്ക്  പോകുന്നതിനിടയിൽ വിളിച്ചു പറയുന്നത് കേട്ടു.

 പത്തു മിനിറ്റിനുള്ളിൽ ആ സ്ത്രീ ഞങ്ങൾക്ക് ചായയുമായി വന്നു. കൂടെ ചിപ്സും. ‘പറയാതെ വന്നതുകൊണ്ട് ഒന്നും ഒരുക്കാൻ പറ്റിയില്ല കേട്ടോ. നിങ്ങള് ചായ കുടിക്ക് .. മോള് കുളിച്ചിട്ട് ഇപ്പോ വരും..  അവർ ചെറുചിരിയോടെ എന്നോടായി പറഞ്ഞു. കുശലം പറയുന്നതിനപ്പുറം അവര്‍ പരിഭവം പറയുന്നതായിട്ടാണ് എനിക്കപ്പോള്‍ തോന്നിയത്. നല്ല രുചിയുള്ള ചായ മൊത്തി കുടിച്ച് ഞങ്ങൾ പെൺകുട്ടിക്കായി കാത്തിരുന്നു. ആ കാത്തിരിപ്പിനൊടുവില്‍ ചിപ്സ് പാത്രം കാലിയാക്കുന്നതും കണ്ടു.

 കാത്തിരിപ്പ് അരമണിക്കൂർ കഴിഞ്ഞു മുക്കാല്‍ മണിക്കൂർ ആയി. പെൺകൊച്ചിന്റെ അനക്കം ഒന്നും കാണുന്നില്ല. ഇരുന്നിരുന്ന് ക്ഷമയുടെ നെല്ലിപ്പലക കാണാൻ തുടങ്ങി. നെല്ലിപ്പലക തേടിയിറങ്ങിയ ഞാന്‍ അത് കണ്ടു മടുത്ത് അക്ഷമയോടെ പാപ്പൻ ചേട്ടനെയും പിന്നെ  വീടിനകത്തേയ്ക്കും ഇടയ്ക്കിടെ പാളി നോക്കി കൊണ്ടിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് പുറത്തേക്കുള്ള വാതിലിനരികിൽ അവളുടെ അമ്മ പ്രത്യക്ഷപ്പെട്ടത്.

മോൾ ഇതുവരെ ഒരുങ്ങിയില്ലേ... അവരെ കണ്ടമാത്രയില്‍ പാപ്പച്ചൻ ചേട്ടൻ തിടുക്കപ്പെട്ട്  ചോദിച്ചു. ആ സ്ത്രീയുടെ മുഖത്ത് നേരിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു.

അത് .. ചെറിയ ഒരു അബദ്ധം പറ്റി. ധൃതിയില്‍ കുളിക്കുന്നതിനിടയിൽ അവൾ ബാത്റൂമില്‍ കാല്‍വഴുതി ഒന്നു വീണു. കാല്‍ ഉളുക്കി എന്ന് തോന്നുന്നു. കൂടാതെ വലതു കൈ അനക്കാന്‍ പറ്റുന്നില്ല. നടക്കാൻ പറ്റാത്ത വേദനയുമായി അകത്ത് ഇരിപ്പുണ്ട്. എന്താ ചെയ്യേണ്ടത് ? അവരുടെ മുഖത്ത് നീരസം നന്നേ പ്രകടമായിരുന്നു. 
 ഞങ്ങള്‍ ഓട്ടോയ്ക്കാണ് വന്നത് . അതില്‍ ഹോസ്പിറ്റലിൽ പോകാം. ഞാന്‍ പറഞ്ഞു.  ഇല്ല അവൾ പുറത്തേക്കിറങ്ങാൻ കൂട്ടാക്കുന്നില്ല.. നിങ്ങള്‍ ഇരിക്കുന്നതുകൊണ്ടു അവൾക്ക് വല്ലാത്ത മടിയാ... ആ സ്ത്രീ നിസഹായയായി. പാപ്പച്ചൻ ചേട്ടൻ ഒന്നും മിണ്ടാതെയിരുന്നു. കുട്ടിയെ വിളിക്ക് നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോകാം.. ഞാൻ വീണ്ടും പറഞ്ഞു നോക്കി. വേണ്ട ഞങ്ങള്‍ വേറൊരു വണ്ടി വിളിച്ച് പോക്കോളാം.. പെണ്ണുകാണല്‍ വേറെ ഒരു ദിവസത്തേക്കു മാറ്റാം..അവര്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു.

 നിലക്കടല പൂക്കളത്തിന് മുകളിലൂടെ ഞങ്ങൾ പുറത്തേക്കിറങ്ങി നടന്നു. കുറ്റിച്ചെടിയില്‍ ഇരുന്ന് വെയിൽ കായുന്ന ഷെർലക് ഹോംസ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതുപോലെ എനിക്കു തോന്നി. പുറത്തിറങ്ങി ഓട്ടോയിൽ കയറുമ്പോൾ ഞാൻ പാപ്പച്ചന് ചേട്ടനെ രൂക്ഷമായി ഒന്ന് നോക്കാന്‍ മറന്നില്ല. ക്ഷമ പരീക്ഷിക്കല്‍ നടക്കാത്തതിന്റെ ദേഷ്യമായിരുന്നു എനിക്ക്. പഴയ സ്റ്റാൻഡിൽ തിരിച്ചെത്തുന്നതുവരെ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. പെണ്ണ് കെട്ടാതെ ഞാൻ പുര നിറഞ്ഞ് നിന്നു പോയാലും ശരി ഇനി ബ്രോക്കർമാരുമായുള്ള പെണ്ണുകാണൽ വേണ്ട എന്ന് ഞാൻ അതോടെ തീരുമാനിച്ചു. വേറെയും പല തിക്താനുഭവങ്ങൾ ആ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു എന്നതാണ് വേറൊരു സത്യം.

 അവന്‍ വലതുകാല്‍ വച്ചപ്പോഴേ എന്‍റെ കൊച്ചിന്‍റെ കൈയ്യും കാലും ഒടിഞ്ഞു. അതുകൊണ്ട് ഇനിപോരണ്ട എന്നു കുറ്റാന്വേഷകയുടെ അമ്മ തീര്‍ത്തുപറഞ്ഞതുകൊണ്ട്  ആ വീട്ടില്‍ ക്ഷമ പരീക്ഷിക്കാം എന്ന പ്രതീക്ഷയും അതോടെ ഇല്ലെന്നായി. ബ്രോക്കർമാരെ ഞാൻ കൈയ്യൊഴിഞ്ഞതോടുകൂടി അഞ്ചെട്ട് മാസം ഞാൻ ചിപ്സും ചായയും  ഇല്ലാതെ വീട്ടിൽ ഇരിപ്പായി പോയി എന്ന് പറയുന്നതാവും സത്യം.

 പിന്നീട് ചില സുഹൃത്തുക്കളും പരിചയക്കാരും ചേർന്നാണ് പതിനേഴാമത്തെ പെണ്ണുകാണലിന് അവസരമൊരുക്കുന്നത്. ഒരു ഗ്യാപ്പ് വന്നെങ്കിലും ഞാൻ എൻറെ തനിസ്വഭാവം കൈവിടാന്‍ തയ്യാറല്ലായിരുന്നു. നെല്ലിപ്പലക ടെസ്റ്റിന് ചോദിക്കാനുള്ള ചോദ്യം ആലോചിച്ചു കൊണ്ടാണ് അന്നും ഞാൻ പെണ്ണുകാണാൻ പോയത്.

സർക്കാർ ജോലി കിട്ടിയാൽ ജോലിക്ക് പോകുമോ എന്നതായിരുന്നു അന്ന് ഒത്തുകിട്ടിയ ചോദ്യം. പിന്നെ പോകാതെ..?  ഇഷ്ടമാണ് പോകും.. ആദ്യഘട്ടം അവൾ സന്തോഷത്തോടെ മറുപടി തന്നു. നാലാമത്തെ തവണ ചോദിച്ചപ്പോഴും അതേ സന്തോഷത്തോടെ പോകാന്നേ.. അതിനെന്താ കുഴപ്പം...? എന്ന് തിരിച്ചു ചോദിച്ച് അവൾ എന്നെ മലര്‍ത്തിയടിച്ചു. നാലുതവണ ആവര്‍ത്തിച്ചുള്ള എന്റെ ചോദ്യത്തില്‍ യാതൊരു നീരസവും കാണിക്കുകയോ അതങ്ങനെ ആവര്‍ത്തിച്ചു ചോദിക്കുന്നത് എന്തിനാണെന്നു തിരിച്ചു ചോദിക്കുകയോ ചെയ്തില്ല. ക്ഷമയുടെ നെല്ലിപ്പലക അവളുടെ കൈയിൽ അത്യാവശ്യം സ്റ്റോക്ക് ഉണ്ട് എന്ന് എനിക്ക് പ്രാഥമികമായി തോന്നി. അങ്ങനെ നെല്ലിപ്പലക സഹിതം അവളെ സ്വന്തമാക്കാൻ ഞാൻ തീരുമാനിച്ചു. 2007- ല്‍  അത് സംഭവിച്ചു. പക്ഷേ ഒരു കുഴപ്പം മാത്രം. പിഎസ്‌സി പരീക്ഷ എന്നോ പി എസ് സി ടെസ്റ്റ് ബുക്ക് എന്നോ കേട്ടാല്‍ പുച്ഛത്തോടെ മുഖം തിരിക്കുന്ന സ്വഭാവമാണ് കക്ഷിയുടേതെന്ന് വിവാഹ ശേഷമാണ് എനിക്കു മനസിലായതെന്നുമാത്രം. 
ഓരോ പണി കിട്ടുന്ന വഴിയെ... 
 എന്നിരുന്നാലും എന്‍റെ സത്യാന്വേഷണ ക്ഷമപരീക്ഷണങ്ങള്‍ക്ക്  ഒരു ഫലമുണ്ടായി എന്നുവേണം പറയാന്‍. അങ്ങേരുടെ ക്ഷമയോടെ ഉള്ള പെരുമാറ്റം ഒന്നുകൊണ്ടു മാത്രം ഇന്നും പച്ചപിടിച്ചു നില്‍ക്കുകയാണ് ഈ ദുര്‍വാസാവിന്റെ ചെറുജീവിതം. നിഴലായി എനിക്കൊപ്പം നില്‍ക്കുന്ന അവള്‍ക്കുള്ള ആശംസയാകട്ടെ എന്‍റെയീ കുറിപ്പ്. 
-------------------------------  annusones@gmail.com 
ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ടിട്ടു നാളുകളായി. പെണ്ണുകാണല്‍ എന്ന വിഷയത്തെപ്പറ്റി എഴുതിയില്ലെങ്കില്‍ വീട്ടില്‍ കേറി ഇടിക്കും എന്നു ബ്ലോഗുലകത്തിന്റെ അഡ്മിന്‍ സുധി മുന്തോട് പേടിപ്പിച്ചതുകൊണ്ടാണ് ഈ അനുഭവകുറിപ്പ് ഇവിടെ കുറിച്ചിടുന്നത്. ബ്ലോഗുലകത്തിനും അഡ്മിനും ഇതോടൊപ്പം ആശംസകള്‍ അറിയിക്കട്ടെ.

Monday 26 February 2018

സാറ്റ്.......... (കഥ) അന്നൂസ്



ണ്ണുമ്പോള്‍ കണ്ണുകള്‍ ഇറുക്കി അടയ്ക്കണമെന്നാണ് നിയമം.
വെളുത്തു ചുവന്ന മൂക്കിന്‍റെ തുമ്പ് മരത്തിന്റെ പരുപരുത്ത തൊലിയോട് ചേര്‍ത്തുനിര്‍ത്തി, ആ വലിയ മരത്തെ പുണര്‍ന്നുകൊണ്ട് മെല്ലെ സമയമെടുത്ത് അവള്‍ എണ്ണിത്തുടങ്ങി.
'ഒന്ന്...രണ്ട്....മൂന്ന്....നാല്......'

Thursday 8 June 2017

മരണം (കഥ) അന്നൂസ്

തോളില്‍ മൃദുവായി തട്ടിയ ശേഷം പോകാനായി തിരിഞ്ഞ സമയം, ഡോക്റ്ററുടെ കൈകള്‍ നാരായണേട്ടന്‍ ബലമായി പിടിച്ചെടുത്തു.
' ഡോക്റ്ററെ പോകരുത്... എന്റെ അടുത്തിരിക്കൂ... എനിക്ക് ചിലത് പറയാനുണ്ട്....' നാരായണേട്ടന്‍റെ മെലിച്ച കൈകള്‍ ഡോക്റ്ററുടെ കൈത്തണ്ടയിലിരുന്ന്‍ ശക്തിയായി വിറച്ചു.

Monday 15 May 2017

രണ്ടു മിനിക്കഥകള്‍

ഉന്നം
--------
തുരുമ്പ് കയറിതുടങ്ങിയ തകരഷീറ്റിനടിയിലായിരുന്നു പ്രാവിന്‍റെ കൂട്. എൻ്റെ  നോട്ടത്തിൽ അവൻ എന്നും തികഞ്ഞ അഹങ്കാരി ആയിരുന്നു എന്ന് വേണം പറയാൻ. അവന്‍റെ തിളങ്ങുന്ന വെളുത്തനിറത്തില്‍ എന്‍റെ ആളിക്കത്തുന്ന അസൂയയുടെ കറുത്ത നിറം കോരിയൊഴിക്കാന്‍ ഞാന്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. അവനു പറക്കാന്‍ കഴിവുള്ളതുകൊണ്ടായിരിക്കും അവന്‍ എന്നെ ഒരിക്കലും മൈന്‍ഡ് ചെയ്തിരുന്നില്ല.

Sunday 12 February 2017

രാക്ഷസഹൃദയം ... (കഥ) അന്നൂസ്

ങ്ങള്‍ കറുത്തവരായിരുന്നു.

കറുത്തിരുണ്ട ഞങ്ങളുടെ മുഖത്ത് കണ്ണുകള്‍ക്കുള്ളില്‍മാത്രം അല്‍പ്പം വെളുപ്പ്‌ തുടിച്ചു നിന്നു. ഒറ്റനോട്ടത്തില്‍ ആ വെളുപ്പ്‌ ശരീരഭാഷയോട്‌ യോജിക്കാതെ മുഴച്ചുനില്‍ക്കുന്നതായി ഞങ്ങള്‍ക്കുപോലും പലപ്പോഴും തോന്നിയിരുന്നു. കൂടാതെ എണ്ണമെഴുക്കു പുരണ്ട വീര്‍ത്ത് ഉന്തിയ കവിളുകളായിരുന്നു ഞങ്ങളുടേത്. ചുണ്ടുകളാകട്ടെ കടുംചുവപ്പും കറുപ്പും ഇടകലര്‍ന്ന് പിളര്‍ന്നുവച്ച പച്ചമാംസത്തെ അനുസ്മരിപ്പിച്ചു.

Friday 18 November 2016

അന്യപുരുഷനെ തേടി.. (കഥ)


മേഷിന് അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞ ദിവസം മുതല്‍ ദീപ ഒരന്യപുരുഷന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. പ്രതികാരവാഞ്ചയാല്‍ അവളുടെ മനസ്സ് കലുഷിതമായിരുന്നു, മുന്‍പെങ്ങുമില്ലാത്തവിധം.

Friday 11 November 2016

ശരണമന്ത്രങ്ങളില്‍ ലയിച്ച്.... (അന്നുക്കുട്ടന്‍റെ ലോകം- പന്ത്രണ്ട്)

രിക്കല്‍ മാലയിട്ട് നോമ്പ് നോറ്റു, വൃശ്ചിക കുളിരില്‍ മുങ്ങി നിവര്‍ന്ന്, ശബരിമലയ്ക്ക് പോയപ്പോള്‍ പമ്പ വരെ ഞങ്ങളുടെ ഡ്രൈവറിനു കൂട്ട് വന്നതായിരുന്നു കഥാനായകനായ സെബാസ്റ്റ്യന്‍ചേട്ടന്‍. പെരിയസ്വാമി കെട്ടു നിറയ്ക്കുന്നത്‌ താല്‍പ്പര്യത്തോടെ നോക്കി നിന്ന്, ശരണം വിളിക്കാനും ഭജന പാടാനും ഞങ്ങള്‍ക്കൊപ്പംകൂടി അങ്ങേരു പമ്പ വരെ മതേതരം ശരിക്കും ആഘോഷിച്ചു. തുടക്കത്തില്‍ കണ്ട തമാശ ഭാവം തിരിച്ചു പോരുമ്പോള്‍ മുഖത്തില്ലായിരുന്നു. തികഞ്ഞ ആലോചനയ്ക്കിടെ വണ്ടിയില്‍ വച്ച് തന്നെ 'സെബാസ്റ്റ്യസ്വാമി'കളില്‍ നിന്ന് അപ്രതീക്ഷിതഅരുളപ്പാടുണ്ടായി.
"അടുത്ത തവണ ഞാനും ഉണ്ട് മലയ്ക്ക്. പമ്പ കഴിഞ്ഞു എന്താണ് നടക്കുന്നതെന്ന് എനിക്കും ഒന്നറിയണം..."

Saturday 30 April 2016

തെരഞ്ഞെടുപ്പുങ്ക ഫ്രൈ ഉണ്ടാക്കുന്ന വിധം. അന്നൂസ്


തെരഞ്ഞെടുപ്പുങ്ക ഫ്രൈ ഉണ്ടാക്കുന്ന വിധം.
ഷെഫ്- അന്നൂസ്
--------------------------------------------------------------------------------------------------------------------------
വേണ്ട സാധനങ്ങള്‍:-
-----------------------------------
നല്ല മൂത്തുപഴുത്ത സ്ഥാനാര്‍ത്ഥി- 1 എണ്ണം.(തിരഞ്ഞെടുക്കുമ്പോള്‍ കണ്ണിനു താഴെ കറുപ്പുനിറം, വയറുന്തിയത്, പിത്തം പിടിച്ച കവിളുകള്‍ എന്നിവ നോക്കി തിരഞ്ഞെടുക്കുക.)
------------------:-
അലക്കി തേച്ച വസ്ത്രം -2 ജോഡി, വെള്ളയാണെങ്കില്‍ കൂടുതല്‍ നന്ന്. തുണിയിലെ കീറ്റലുകള്‍ ഭംഗി കൂട്ടും.

Friday 1 April 2016

ഒരു ഇലക്ഷന്‍കാല ഓര്‍മ്മ - (അന്നുകുട്ടന്‍റെ ലോകം - പതിനൊന്ന്)


നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു. ഞാനിവിടെ എന്‍റെ സ്കൂള്‍പഠനത്തിനിടയിലെ  ഇലക്ഷന്‍കാലഓര്‍മ്മ കുറിക്കുകയാണ്. നടന്ന കാര്യം അതേപടി പറയുന്നു അല്ലെങ്കില്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു എന്നതല്ലാതെ ആരെയും കളിയാക്കാനോ കൊച്ചാണോ അല്ല എന്‍റെ ശ്രമം. ഇത് ഇത് പോലെ തന്നെ പറഞ്ഞില്ലെങ്കില്‍ പിന്നെ അതിലെന്താ രസം...? SFI എന്നുള്ളത് SFK എന്നാക്കിയാലും KSU എന്നുള്ളത് PSU എന്നാക്കിയാലും നിങ്ങള്‍ക്ക് കാര്യം മനസ്സിലാകും. അതുകൊണ്ട് SFK എന്നോ PSU എന്നോ മാറ്റുന്നില്ല. ഇതില്‍ പറയുന്ന കാര്യങ്ങളെ ഒരു രാഷ്ട്രീയ വൈരത്തോടെ ആരും കാണരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു. 

തുടങ്ങട്ടോ......?

Sunday 31 January 2016

കാലഘട്ടത്തിന്‍റെ ഭ്രാന്തുകള്‍ -(അന്നുകുട്ടന്‍റെ ലോകം - പത്ത് )


സീന്‍-1.
1992 കാലഘട്ടം. വിദൂര ദൃശ്യം. ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്.

മൂന്നു കുത്തു ചീട്ടുമായി ധൃതിയില്‍ പുറത്തേക്കു പോകുന്ന അച്ഛന്‍.

Monday 23 November 2015

ഇറാക്കില്‍ നിന്നൊരു കത്ത്. (കഥ) അന്നൂസ്


പ്രിയപ്പെട്ട അമ്മ അറിയുവാന്‍, 
    അമ്മയ്ക്കും അച്ചാച്ചനും ചേച്ചിക്കും സുഖമെന്ന് വിശ്വസിക്കുന്നു. എനിക്ക് സുഖമാണോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഞാന്‍ കരഞ്ഞു പോകും. പതിനഞ്ചു ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് വരണമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.

Saturday 14 November 2015

അമ്മയാകുന്ന നിമിഷം. (കഥ) അന്നൂസ്



തിരക്ക് പിടിച്ച സമയവട്ടങ്ങള്‍ക്കിടയില്‍ ഇന്ന് കൈവന്ന ചെറിയ ഇടവേളയിലാണ് നാട്ടിലേക്ക് വച്ച് പിടിക്കാന്‍ പെട്ടെന്ന് ഭൂതോദയം വന്നത് തന്നെ. അത്തരം തോന്നലുകള്‍ പതിവില്ലാത്തതായിരുന്നു. യാത്രയുടെ പാതിവഴിയിൽ കടുത്ത ചൂടിനാൽ തൊണ്ട വരണ്ടു തുടങ്ങിയപ്പോൾ  ചെറിയൊരു കവലയില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. 

ദാക്ഷിണ്യമില്ലാതെ വെയില്‍ ചുട്ടുപൊള്ളി നിന്നു. ഇടയ്ക്കിടെ വീശുന്ന ചൂട് പൊതിഞ്ഞ കാറ്റില്‍ പൊടിപടലങ്ങള്‍ അസ്വസ്ഥത വിതച്ചുകൊണ്ടിരുന്നു. കുറച്ചു സമയം തൊണ്ട അമര്‍ത്തിപ്പിടിച്ചങ്ങനെ  നിന്നു. ദാഹം തീരുവോളം വെള്ളം കുടിക്കണം. പിന്നെ ഒരുകാപ്പി. അറിയാതെയെങ്കിലും ബാല്യകാലസുഹൃത്ത് ബേബിയുടെ കടയിലേക്കാണ് ചെന്ന് കയറിയത്. ഒരു നിയോഗം പോലെ.

‘എത്ര നാളായെടാ കണ്ടിട്ട്... നീയിവിടെയായിരുന്നോ താമസം ?.... ഞാനിതിലെ എത്രയോതവണ വണ്ടിയോടിച്ചു പോയി..’ ഞങ്ങൾ അതിരില്ലാത്ത അത്ഭുതത്തില്‍ പെട്ടു. അവനെ കെട്ടിപ്പുണര്‍ന്നപ്പോള്‍, അവന്‍ ജാള്യതയോടെ നിന്നു. കനത്ത മഴക്കാലഅറുതിയില്‍ ഒരുമിച്ചു രുചിച്ച  മാമ്പഴങ്ങളുടെ മണവും ചെറുബീഡികളുടെ ചുമയ്ക്കുന്ന ഗന്ധവും... ചേറുകലര്‍ന്ന  കൈത്തോട്ടിലെ കലങ്ങിമറിഞ്ഞ വെള്ളത്തിലുള്ള കുളിയും... ചെറുമീനുകളും പച്ചപായല്‍ ഇഴപിരിഞ്ഞ തോര്‍ത്തും...
കണ്ണിമയ്ക്കാതെ കുട്ടിക്കാലത്തെ ഓര്‍മ്മകളെ നോക്കിയിരിക്കുന്നതിനിടയില്‍ അവന്‍ ചിക്കരി ചേര്‍ത്തു പൊടിച്ച ഉശിരന്‍ കാപ്പിയെടുത്ത് മുന്‍പില്‍ വച്ചു.  ആഹ്ലാദച്ചുവയുള്ള സംസാരം കുറെ നേരം നീണ്ടു. രസം കലര്‍ന്ന കൊച്ചുകൊച്ചു പഴയ സംഭവങ്ങള്‍ ഞങ്ങള്‍ക്കിടയിലേക്കടുത്തിടാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍.  അത്ഭുതത്തിന്‍റെ പുഞ്ചിരി ഞങ്ങള്‍ക്കിടയില്‍ ഏറെ നേരം രസം മുറിയാതെ തത്തി നിന്നു.

Saturday 19 September 2015

കൈപ്പത്തിയും തുടയും (കഥ) അന്നൂസ്

ധൃതിയില്‍ നടക്കുന്നതിനിടയിലായിരുന്നു വീണ്ടും കൈപ്പത്തി വന്നു തട്ടിയത്. ധൃതിയില്‍ എന്ന് പറയുന്നതു അനുചിതം. പതുക്കെ നടന്നാലും കൈപ്പത്തി ഇത് തന്നെ ചെയ്യും. അതാണ്‌ അവന്റെ ശീലം.

Monday 17 August 2015

വെയിലൊളി മായും നേരം... (കഥ) അന്നൂസ്



അതൊരു യാത്ര പോകലായിരുന്നു. കഠിനമേറിയ ഒന്ന്. ടാര്‍ പൊട്ടിപ്പൊളിഞ്ഞു, നിറയെ പൊടിപടലങ്ങള്‍ നിറഞ്ഞ റോഡിലൂടെയുള്ള നീണ്ട ബസ് യാത്രയ്ക്ക് ശേഷം ചെങ്കുത്തായ മലകയറി മുകളിലേക്കുള്ള യാത്ര.

Monday 10 August 2015

ഇതളുകളില്ലാത്ത പൂവ്


പുലര്‍ച്ചെ മുതല്‍ തിങ്ങിഞെരുങ്ങി പെയ്തുകൊണ്ടിരുന്ന കനത്ത മഴ ഉച്ചയാവുമ്പോഴേക്കും ഒന്നടങ്ങിയിരുന്നു. നീളമുള്ള തെങ്ങിന്‍ തലപ്പുകള്‍ ഇരുവശവും നിന്ന് മുകളില്‍ ഒന്നുചേര്‍ന്ന് ടാറിംഗ് റോഡില്‍ നേരിയ ഇരുട്ടു പരത്തി.
കാറ്റില്‍ ഒടിഞ്ഞു തൂങ്ങിയ മടലുകള്‍ ഇപ്പോള്‍ വീഴുമെന്നു തോന്നിപ്പിച്ച് ആടി നില്‍ക്കുന്നത് നോക്കി ഭയവിഹ്വലതയോടെയാണ് ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു പോയ്കൊണ്ടിരുന്നത്.. മഴ കാവ്യാത്മക സൗന്ദര്യം നഷ്ട്ടപ്പെട്ടു വിഷമതകള്‍ പ്രതിഫലിപ്പിച്ചു തുടങ്ങിയിരുന്നു.


‘കുഞ്ഞെവിടായിരുന്നു... ഒരാഴ്ചയായല്ലോ കണ്ടിട്ട്...?’ ഉടുത്തിരുന്ന ചവിണ്ടുകൂടിയ വെളുത്ത സാരി, തൂളുമഴ നനയാതെ  തലയില്‍ വാരിപ്പുതച്ചു ധൃതിയില്‍ പോകുകയായിരുന്നു അയല്‍പക്കത്തെ സരസ്വതിഏടത്തി.

Sunday 9 August 2015

കീരി അഥവാ ഉടായിപ്പ് (അന്നുക്കുട്ടന്റെ ലോകം-ഒന്‍പത്)

ഓര്‍മ്മക്കുറിപ്പ്‌ - 9
 

   ടൌണിലേക്ക് ഹോള്‍സെയില്‍ പര്‍ച്ചേസിങ്ങിനായി കടയടച്ചു പോകാന്‍ സുഹൃത്ത് തയ്യാറെടുക്കുമ്പോഴാണ്‌ എന്‍റെ അങ്ങോട്ടേയ്ക്കുള്ള ‘ചെല്ലല്‍’. നേരം പോക്കിനുള്ള ചെറിയൊരു ഇടത്താവളമാണത്.

Wednesday 29 July 2015

ആഗസ്റ്റ്‌ വീണ്ടും വരുന്നു.... (അന്നുക്കുട്ടന്റെ ലോകം -എട്ട് )



ആഗസ്റ്റ്‌ വീണ്ടും വരുന്നു.... അനുഭവക്കുറിപ്പ് - 8

എന്റെ കുട്ടിക്കാലത്ത്  അച്ഛന്‍റെ വിരല്‍ പിടിച്ചു കൂടെ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എനിക്കോര്‍മ്മ വച്ച കാലം മുതലേ എവിടെ പോയാലും അച്ഛന്‍ മുന്‍പില്‍ നടക്കുകയാവും. ഞാന്‍ പുറകെയും. പോണ വഴി ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കും എന്നതല്ലാതെ ഒന്നും ഉരിയാടിയിരുന്നില്ല. നിനക്ക് ദോശ വേണോ..? അല്ലെങ്കില്‍ ചായ വേണോ എന്ന് ചിലപ്പോള്‍ തിരിഞ്ഞുനിന്നു ചോദിച്ചെങ്കിലായി.

Sunday 5 July 2015

ജോക്കുട്ടനും ഞാനും (അന്നുക്കുട്ടന്റെ ലോകം - ഏഴ്)


അനുഭവക്കുറിപ്പ് - 7   
     മിതമായ സംസാരം. എന്നാല്‍ ശാസ്ത്രീയമായിരിക്കും. കാര്യങ്ങളെ അരച്ച് കലക്കി കുടിച്ചത് പോലെ തോന്നിപ്പിക്കും. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് പൊരുത്തമോ ബന്ധമോ സാഹചര്യം ആവശ്യപ്പെടുന്നതോ ആയിരിക്കില്ല. പറഞ്ഞാല്‍ പറഞ്ഞതാണ്. പിന്നെ നോ അപ്പീല്‍. എന്ത് പറയുമെന്നോ എങ്ങനെ പറയുമെന്നോ എന്നതിനെപ്പറ്റി നോഐഡിയ എന്ന അവസ്ഥ. അതായിരുന്നു എന്റെ സുഹൃത്ത് ജോക്കുട്ടി എന്ന ജോസുകുട്ടി.

Friday 12 June 2015

നാട്ടുക്കൂട്ടത്തിന്റെ തടവുകാരന്‍ (അന്നുക്കുട്ടന്റെ ലോകം-ആറ് )

അനുഭവക്കുറിപ്പ് - 6    

     ഞാനന്ന്‍ കവലയിലേക്കെത്തുമ്പോള്‍ ഏഴ് മണി കഴിഞ്ഞു കാണും. നന്നേ ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. ഒളിമങ്ങി തീരാന്‍ തുടങ്ങുന്ന ചാരനിറമാര്‍ന്ന വലിയ ആകാശത്തിനു കീഴെ ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ കറുത്ത് ഭീകരരൂപം കൈകൊണ്ടു നിന്നു. റോഡരുകില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ട്രീറ്റ് ലൈറ്റില്‍ നിന്നുള്ള മഞ്ഞ വെളിച്ചത്തില്‍ കവലയുടെ ഇരു പുറവും ചേലൊത്ത്,മഞ്ഞ നിറഞ്ഞ് കാണപ്പെട്ടു. ചെറിയാച്ചന്റെ മുറുക്കാന്‍ കടയുടെ മുന്‍പില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്നു എന്റെ സുഹൃത്തുക്കള്‍.

Friday 24 April 2015

നാമ്പുകള്‍ (കഥ)


നനുത്തുവെളുത്ത മഴനൂലുകള്‍ കൃത്രിമമായി പുല്‍ത്തകിടിയിലേക്ക് മെല്ലെ പെയ്തിറങ്ങികൊണ്ടിരുന്നു. ഇടയ്ക്കിടെ ചുറ്റിതിരിഞ്ഞെത്തുന്ന ഇളം കാറ്റിനു കുളിരുപകരാന്‍ പാറിപ്പറന്നുകൊണ്ടിരുന്ന മഴകണങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഇരുനില മാളികയുടെ മുന്‍വശത്ത് നിന്നും അരിച്ചെത്തുന്ന പ്രകാശം പൂന്തോട്ടത്തിലേക്ക് പെയ്തിറങ്ങുന്ന മഴനൂലുകള്‍ക്കു വശ്യതയാര്‍ന്ന തിളക്കവും ചാരുതയും നല്‍കി.