ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday 31 August 2013

പ്രണയം (കവിത)

നിന്നെ മൂടുവാനത്രയും
കടുകുമണികൾക്കു തുല്യമായ്
പ്രണയിച്ചിടാം
ഞാൻ എന്നുമെന്നും...

പകരമായ് നീയെന്നെ
പ്രണയിച്ചു പോരുമോ,
ഒരു കടുകുമണിയോളമെങ്കിലും
പ്രാണസഖീ...

Wednesday 28 August 2013

ഫെയ്സ്ബുക്ക് വികലമാകുമ്പോൾ

മലയാളികൾ ഫെയ്സ്ബുക്കിൽ എന്തു ചെയ്യുന്നു..? മലയാള ഫെയ്സ്ബുക്ക് ലോകത്തിന്റെ നിലവാരമെന്താണു...?  ഈരണ്ടു ചോദ്യത്തിനും ഉത്തരം നല്കേണ്ടി വരുമ്പോൾ അല്പ്പമൊന്നു സങ്കോചപ്പെടേണ്ടി വരുമെന്നു തീർച്ചയായും പറയാം. വൈകുന്നേരങ്ങളിൽ തുടങ്ങി അർദ്ധരാത്രി വരെയാണു കൂടുതൽ മലയാളികളും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്.  അവനവന്റെ കൃത്യാകൃത്ത്യങ്ങളെല്ലാം ഒരു വിധം കഴിച്ച് പാഞ്ഞെത്തി പാസ് വേഡ് അടിച്ചു കഴിഞ്ഞാൽ പിന്നെ, മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാനും ലൈക്കുകൾ നേടാനുമായി ഓരോരോ പണികൾ തുടങ്ങുകയായി.

Monday 26 August 2013

പേടി

വിറയ്ക്കും കൈ..
വിയർക്കും മുഖം...
വരളും നാവ്...
തളരും മെയ്...

കൊല്ലാൻ പേടി...
കൊല്ലിക്കാൻ പേടി...
പേടിച്ചു കൊല്ലാൻ നോക്കി
കൊല്ലാകൊലയായി...!

Sunday 25 August 2013

മടക്കം (കഥ)

ഇളയ മകന്റെ വീട്ടിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് മൂത്ത മകന്റെ വീട്ടിലേക്ക്. ബസുണ്ട്. പോകാനുള്ള വണ്ടികൂലി ഉണ്ടോ എന്ന് ഇളയ മകനോ അവന്റെ ഭാര്യയോ ചോദിച്ചില്ല. അത്ര വൃത്തി ഇല്ലാത്ത പ്ളാസ്റ്റിക് ചാക്കിൽ കുറച്ച് പച്ചകറികൾ കെട്ടിവച്ചതുണ്ട് കൊണ്ടുപോകാൻ. നാരായണൻ കുറച്ചു നേരം ആ ചാക്കു കെട്ടിലേക്കു നോക്കി വരാന്തയിൽ തലകുമ്പിട്ടിരുന്നു. ഇളയ മകൻ  മദ്യപിച്ചെത്തുമ്പോൾ എറിഞ്ഞു ചളുക്കുന്ന അലുമിനിയകലത്തിലൊന്നിൽ കാടിയുമായി മകന്റെ ഭാര്യ ചവിട്ടിതുള്ളി തൊഴിത്തിലേക്കു പോകുന്നതും തിരികെപ്പോകുന്നതും കണ്ടു. എപ്പോഴും പിറുപിറുക്കുകയും ഭൂമിയെ ചവിട്ടി നോവിക്കുകയും ചെയ്യുകയെന്നതാണു അവളുടെ പ്രധാന പരിപാടി.

Saturday 24 August 2013

‘ഹലോ..നീ എവിടാ..?’

സ്വകാര്യത മനുഷ്യൻ ഇഷ്ട്ടപ്പെടുന്നുണ്ടോ..? ഉണ്ടെന്നും ഇല്ലെന്നും പറയാം. അതൊക്കെ ഓരോ അവസ്ഥ(mood)പോലിരിക്കും. ബഹുഭൂരിപക്ഷവും പല സമയത്തും സ്വകാര്യത ഇഷ്ട്ടപ്പെടുന്നവർ തന്നെ. (സ്ഥിരം മദ്യപാനികൾ ഇതിനൊരപവാദമാണെന്നു തോന്നുന്നു).  ഇനി പുതുലോകത്ത് സ്വകാര്യതയുമായി വളരെ ബന്ധപ്പെട്ടു നില്ക്കുന്ന ഒരു ‘സുഹൃത്തി’നേക്കുറിച്ചു പറയാം. ഇന്നു മനുഷ്യന്റെ ഏറ്റവും അടുത്ത ആ സുഹൃത്ത്-സംശയലേശമന്യേ പറയാം-മൊബൈൽ ഫോൺ തന്നെ..!

Thursday 22 August 2013

ഒരു പീഠനത്തിനു ശേഷം.....


ഇനി പഴയ ഒരു കാര്യം പറയാം. അത്ര പഴയതൊന്നുമല്ല. 16.12.2012 നു ദില്ലിയിൽ ക്രൂരമായ പീഠനത്തിനിരയായി മരണത്തിനു കീഴടങ്ങിയ പെൺകുട്ടിയെ ആരും മറന്നു കാണില്ലല്ലോ. നിർഭാഗ്യകരമായി ഉണ്ടായ ആ സംഭവത്തേക്കുറിച്ചല്ല ഇപ്പോൾ പരാമർശിക്കുന്നത്. ആ പെൺകുട്ടിയേക്കുറിച്ചുമല്ല. ആ സംഭവത്തോടനുബന്ധിച്ചു പല കോലാഹലങ്ങളും മെട്രോപോളീറ്റൻ നഗരങ്ങളിൽ അരങ്ങേറുകയുണ്ടായി. അവയിൽ ചില കാര്യങ്ങൾ പുനർവിചിന്തനത്തിനു വിധേയമാക്കണമെന്നു തോന്നിയതുകൊണ്ടാണിതെഴുതുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ചില സംശയങ്ങൾ ആദ്യമെ പറയട്ടേ..
ഒന്നാമതായി, ദില്ലി സംഭവത്തെ തുടർന്ന് ഇൻഡ്യയിലെ എല്ലാ വൻ നഗരങ്ങളിലും പ്രതിഷേധം തെരുവിലേക്കിറങ്ങിയിരുന്നു. ഫൈസ്ബുക്ക് കൂട്ടായ്മയ്ക്ക് ഈ പ്രതിഷേധത്തിന്റെ വിജയത്തിൽ നല്ലൊരു പങ്ക് ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ടാകുമല്ലോ..?  നമ്മുടെ നാട്ടിൽ ആദ്യമായല്ല ഒരു പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെടുന്നത്.ഈ സംഭവത്തിനു മുൻപും ശേഷവും ഒരുപാടു പീഠനങ്ങൾ നമ്മുടെ നാട്ടിലുണ്ടായി.  സമീപകാലത്തു നടന്ന മറ്റു ബലാൽസംഗങ്ങൾക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഈ സംഭവത്തിനു മാത്രം കിട്ടിയതെന്തു കൊണ്ടാണു..? ദില്ലിപെൺകുട്ടിയുടെ വിഷയം കത്തി നില്ക്കുന്ന സമയത്ത് തന്നെ രണ്ടു ബലാൽസംഗങ്ങൾ നടന്നതോർമ്മ കാണുമല്ലോ..? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നയിക്കാൻ ഒരു നേതാവു പോലുമില്ലാതെ എങ്ങനെ  ഒരു പ്രതിഷേധം ഇത്ര ശക്തമായി തെരുവിൽ രൂപപ്പെട്ടു..?
രണ്ടാമതായി,ഇത്ര ശക്തമായി രൂപപ്പെട്ട ഈ പ്രതിഷേധത്തെ ദില്ലി മുഖ്യമന്ത്രിയും,രാഷ്ട്രപതിയുടെ മകനും അപ്പോൾ തന്നെ തള്ളിപ്പറഞ്ഞിരുന്നു.‘ഈ സമരത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കൾക്കു നിലവാരമില്ല’ എന്നാണു രാഷ്ട്രപതിയുടെ മകൻ പറഞ്ഞത്.  ‘സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നത് ’ എന്നാണു മുഖ്യമന്ത്രി ചോദിച്ചത്.ഈ രണ്ട് അഭിപ്രായങ്ങൾക്കുമെതിരെ പ്രതിഷേധക്കാർ പ്രതികരിക്കുകയും രാഷ്ട്രപതിയുടെ മകൻ മാപ്പു പറഞ്ഞു തടിയൂരുകയും ചെയ്തു.
മൂന്നാമതായി,ഈ സംഭവത്തെ ആബാലവൃദ്ധം ജനങ്ങളും അപലപിച്ചു എങ്കിലും തെരുവിലേക്കിറങ്ങിയ ജനസഞ്ചയം ഒരു പ്രത്യേക age group-പ്പെട്ടവരായിരുന്നു,ടീനേജുകാർ.
(  Go to link   http://www.youtube.com/watch?v=hjbw5_9QvdY  )
'വീ വാന്റ് ജസ്റ്റീസ് 'എന്ന മുദ്രാവാക്യവുമായി ഇക്കൂട്ടർ തെരുവു നിറഞ്ഞപ്പോൾ അതിൽ അസ്വഭാവികതയുള്ളതായി അപ്പോൾ തോന്നിയില്ല.സമരം കൊടുമ്പിരി കൊണ്ടപ്പോൾ എല്ലാ വിഭാഗത്തിലും പെട്ടവർ തോളോടൂതോൾ ചേർന്നു എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.പക്ഷേ  പിന്നീട് ഇത്തരം മാനഭംഗങ്ങൾ ആവർത്തിച്ചപ്പോൾ ഇവരേ ആരേയും പ്ലേക്കാർഡുകളും പ്രതിഷേധവുമായി തെരുവിൽ കണ്ടില്ല എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെ,അതെന്തുകൊണ്ടാണു..?
ചോദ്യങ്ങളെ മനസിലിരുത്തി കൊണ്ട് ഇനി കാര്യത്തിലേക്കു കടക്കാം.പാശ്ചാത്യസംസ്ക്കാരത്തെ അനുകരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പുതുതലമുറ ഇൻഡ്യയിൽ വളർന്നു കഴിഞ്ഞു എന്നുള്ള സത്യം നാം വിസ്മരിച്ചു കൂടാ. കാമുകന്റേയോ ബോയിഫ്രണ്ടിന്റെയോ അല്ലെങ്കിൽ ആൺ സുഹൃത്തിന്റേയോ തോളിൽ തൂങ്ങി ബീയർ പാർലറുകളിലും നൈറ്റ് പാർട്ടികളിലും പബ്ബുകളിലും നിശാക്ളബ്ബുകളിലും സിനിമാശാലകളിലും പോകുന്ന ഒരുപാടു പെൺകുട്ടികൾ ഇൻഡ്യൻ നഗരങ്ങളിൽ ഇന്നു ധാരാളം.‘നാൻ’ എന്ന തമിഴ് സിനിമയിലെ ‘മക്കായല...മക്കായല..’ എന്നു തുടങ്ങുന്ന ഗാന രംഗം ഓർമയിലുണ്ടാകുമല്ലോ..? ആ ഗാന രംഗത്തിലേതു പോലെ ജീവിക്കുന്നതിനാണു നമ്മുടെ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താല്പ്പര്യം എന്നു തോന്നുന്നു.
( പാട്ടിന്റെ ലിങ്ക് ഇതാ   http://www.youtube.com/watch?v=voW0o7hBNeo  )ഇപ്പോഴത്തെ പുതുതലമുറയുടെ ‘കലാപരിപാടി’കൾ വൈകുന്നേരങ്ങളിൽ തുടങ്ങുകയായി. ഇതിൽ സാധാരണ മാനസികോല്ലാസങ്ങളിൽ ഏർപ്പെടുന്നവർ മുതൽ സെക്സും മയക്കുമരുന്നും ശീലമാക്കിയവർ വരേ ഉൾപ്പെടുന്നു. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ സെക്സ്മയക്കുമരുന്ന് റാക്കറ്റുകളും മാഫിയകളും സജ്ജീവമായിത്തന്നെ ഒളിഞ്ഞും ‘തെളിഞ്ഞും’ രംഗത്തുണ്ട്. അതിൽ തെളിഞ്ഞു രംഗത്തു വന്ന കാഴ്ച്ചയാണു ദില്ലി സംഭവത്തിനു ശേഷമുള്ള പ്രതിക്ഷേധങ്ങളിലൂടെ നമ്മൾ കണ്ടതു. ദില്ലി പെൺകുട്ടിക്കുണ്ടായതു പോലെയുള്ള അനുഭവങ്ങൾ ആവർത്തിക്കുന്നതു ഇത്തരക്കാർക്കു സ്വാതന്ത്ര്യത്തിനും സ്വര്യവിഹാരങ്ങൾക്കും തടസ്സമാണെന്നുള്ള കാര്യം എടുത്തു പറയേണ്ട കാര്യമില്ലല്ലൊ. ഏതു രാത്രിയിലും എതിലേ വേണമെങ്കിലും പോകുവാനും വരുവാനും, തോന്നുന്നതൊക്കെ ചെയ്യുവാനും ഉള്ള സ്വാതന്ത്ര്യം മാത്രമാണു മേല്പറഞ്ഞ പ്രതിക്ഷേധം കൊണ്ടു ഇക്കൂട്ടർ ഉദ്ദേശിച്ചതെന്നു വ്യക്തം (എല്ലാവരും അല്ല). ഗ്രാമപ്രദേശത്തു ജീവിക്കുന്ന ഒരു പെൺകുട്ടി പീഠനത്തിനിരയാകുമ്പോൾ അവൾക്കു വേണ്ടി നഗരങ്ങളിൽ ജീവിക്കുന്ന പെൺകുട്ടികൾ സമരവുമായി തെരുവിലേക്കിറങ്ങാത്തതെന്തു കൊണ്ടാണു? കാരണം അതു തങ്ങളെ ബാധിക്കുന്ന കാര്യമല്ലതന്നെ-ഗ്രാമപ്രദേശങ്ങളിൽ പബ്ബുകളില്ല,ഡാൻസിങ്ങ്ബാറുകളില്ല,നിശാക്ളബ്ബുകളുമില്ല. മാത്രവുമല്ല പുതുതലമുറ ആണെന്നു പറഞ്ഞ് തങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടി ഒരപരിചിതന്റെ തൊളിൽ കൈയ്യിട്ടു നടക്കുന്നതു കണ്ടു നില്ക്കുവാനുള്ള വിശാലകാഴ്ച്ചപ്പടൊന്നും ഗ്രാമപ്രദേശത്തുള്ളവർക്ക് ഇല്ലന്നു തന്നെ പറയാം.  ഇത്തരം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കൊണ്ടാകണം സമരത്തിൽ പങ്കെടുക്കുന്നവർ നിലവാരമില്ലാത്തവരാണെന്നു മുൻപു സൂചിപ്പിച്ചയാൾക്കു പറയേണ്ടി വന്നതു. അതേ കാരണത്താലാണു സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നതു എന്നു മുഖ്യമന്ത്രിക്കു ചോദിക്കേണ്ടിയും വന്നത്. എന്നാൽ അതു വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണെന്നു വരുത്തി തീർക്കുന്നതിലും കൂട്ടായ്മ വിജയിക്കുകയുണ്ടായി. പീഠനത്തിനിരയായ പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുന്നതിനോ ആ പെൺകുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവരെ വിലകുറച്ചു കാണുന്നതിനോ അല്ലെങ്കിൽ നാട്ടിലുള്ള ബലാൽസംഗവീരന്മാരെ സപ്പോർട്ട് ചെയ്യുന്നതിനോ വേണ്ടിയല്ല ഇതെഴുതുന്നത്.ഇത്തരം സംഭവങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന വൃത്തികെട്ട ഗൂഡലക്ഷ്യങ്ങളെ വായനക്കാരുടെ ആലോചനാപഥങ്ങളിലേക്ക് കൊണ്ടു വരുക എന്ന സദുദ്ദേശം മാത്രമെ ഇതിന്റെ പിന്നിലുള്ളു എന്നുള്ള വസ്തുത വിനയത്തോടെ കുറിക്കട്ടെ. നിർഭാഗ്യകരമായ ഈ സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധസമരത്തിലൂടെ,ഇത്തരം ദുർവിധി ഒരു പെൺകുട്ടിക്കും ഭാവിയിൽ സംഭവിക്കാൻ പാടില്ല എന്ന ഉറപ്പാണു നാം നേടിയെടുക്കേണ്ടത്.. അല്ലാതെ ജീവിതം ആസ്വദിച്ചു തീർക്കാനുള്ളതാണു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്  തെരുവിലേക്കിറങ്ങുന്നവർക്ക് അഴിഞ്ഞാട്ടത്തിനുള്ള ലൈസൻസാകരുത് എന്നു മാത്രമാണു ഞാൻ പറയാനുദേശിച്ചത്.നമ്മുടെ നാട്ടിലെ നിശാക്ളബ്ബുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനേപ്പറ്റി ഗവണ്മെന്റ്  അടുത്തകാലത്ത് ചിന്തിച്ചു തുടങ്ങിയത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു സഹായമാകും എന്നു നമുക്ക് പ്രത്യാശിക്കാം...

Sunday 18 August 2013

പ്രിയയും കാഞ്ചനയും (കഥ)

                 കവിളുകൾ ചുവന്നു തുടുത്തിരിക്കുന്നു. വൈലറ്റ് ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. കണ്ണുകളിൽ ഭദ്രകാളി.! വാലു പോലെ മുഖത്തേക്കു നീണ്ടുകിടക്കുന്ന മുടി ഇടതുവശത്തേക്കു മാടി ഒതുക്കുമ്പോൾ കൈകള്‍ വിറയ്ക്കുന്നതു കണ്ടു. പരിസരം ഒട്ടും ശ്രദ്ധിക്കാതെ അവൾ എന്റെ നേരെ ചാടി.
‘ഏതാ അവൾ...?’
ഞാൻ പരിസരം വീക്ഷിച്ചു.
‘കാഞ്ചന’ എന്റെ മറുപടി അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു.
‘പേരല്ല ചോദിച്ചതു...’ അവൾ ആക്രോശിച്ചു.
‘അമ്മാവന്റെ മോൾ’

Saturday 17 August 2013

എനിക്കും വേണം ഒരു അവാർഡ്

നമ്മുടെ നാട്ടിൽ പലരും പലതും ചെയ്യുന്നത് പലതും മോഹിച്ചിട്ടാണു. ജോലി ചെയ്യുന്ന എല്ലാവർക്കും അതിനു തക്ക പ്രതിഫലം കിട്ടണമെന്ന ചിന്താഗതിക്കാരാണു.അതു കൂലിയായി പണത്തിന്റെ രൂപത്തിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യുകയും കൂലി കണക്കു പറഞ്ഞു വാങ്ങികൊണ്ടിരിക്കുകയും ചെയ്യും,എല്ലാവരും. അവിടെ വരെ ഓക്കെ. ചില വകുപ്പിൽ പെട്ട ആൾക്കാർ ജോലിക്കു കൂലി മാത്രം പോരാ,അധികകൂലിയും കൂടി വേണം.! ഓവർടൈം ജോലി ചെയ്തിട്ടല്ല അധികകൂലി ചോദിക്കുന്നത്.മിക്കവാറും  കരിയർ അവസാനിച്ച ശേഷമാണു ഈ ഇനത്തില്പെട്ട  കൂലി ചോദിച്ചു തുടങ്ങുന്നത്. ആ അധികകൂലിയുടെ പേരാണു അവാർഡ്..!! വന്നു വന്നു അതിപ്പോൾ ഒരു നിർബന്ധവും അവകാശവും ആയി മാറിയിട്ടുണ്ട്.  കുറെ കാലമൊക്കെ കിട്ടാൻ വേണ്ടി കാത്തിരിക്കും...പിന്നെ പിന്നാമ്പുറത്തു കൂടി ഒന്നു പണിതു നോക്കും. എന്നിട്ടും നടന്നില്ലെങ്കിൽ പലവഴിക്കു സമ്മർദ്ധം ചെലുത്തി നോക്കും.(ക്വട്ടേഷൻ കൊടുത്തു നോക്കും) ഒരു രക്ഷയുമില്ലെങ്കിൽ പിന്നെ പരസ്യമായിട്ട് ചോദിക്കാൻ തുടങ്ങും.പട്ടാളക്കാർക്കും,കലാകാരന്മാർക്കും,കായിക താരങ്ങൾക്കും ഒക്കെ മേൽ പറഞ്ഞ പ്രതിസന്ധി അവരുടെ ജീവിതത്തിലെപ്പോഴെങ്കിലും ഉണ്ടാകും. യാതൊരു വിധ പിന്നണി പ്രവർത്തനവും കൂടാതെ അവാർഡുകൾ തേടി വരുമ്പോൾ അതിനൊരു സന്തോഷമുണ്ട്. എന്റെ നാട്ടുകാർ എന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചല്ലോ എന്ന ചാരിതാർത്ഥ്യം തോന്നും. കൊച്ചുകുഞ്ഞുങ്ങളെ പോലെ വാശി പിടിച്ചു കരഞ്ഞു വാങ്ങിയാൽ ഇപ്പറഞ്ഞവയിൽ എന്തൊക്കെ തോന്നുമോ ആവോ..? പദ്മശ്രീ ഒപ്പിക്കാൻ വേണ്ടി നടക്കുന്ന പ്രാഞ്ചിയേട്ടനെ പോലെ അധ:പ്പതിക്കുന്നതെന്തിനാണു. അവാർഡുകളുടെ അകമ്പടി ഇല്ലെങ്കിലും നല്ല സേവനങ്ങൾ എന്നും സ്മരിക്കപ്പെടും എന്നതു സ്പഷ്ട്ടം.
വാലറ്റം-ഇന്നേവരെ ആരും പരംവീരചക്രം വേണമെന്നു പറഞ്ഞു ശാഠ്യം പിടിച്ചു കണ്ടിട്ടില്ല.

Sunday 11 August 2013

കണ്ണുനീർ താഴ്വരയില്‍....

എന്റെ ജാതി..എന്റെ മതം...എന്നു പറഞ്ഞു നടക്കുന്നവരോട് ഒന്നു ചോദിക്കട്ടേ...? 5000 മതവും 50000 ജാതിയും നിങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ..? എന്തിനു വേണ്ടി..? ആർക്കു വേണ്ടി..? ഒരുവനു ആപത്തു വരുമ്പോൾ ഒരുവനേ സഹായിക്കുന്ന കരങ്ങൾ ആരുടെതാണു..? കുഞ്ഞു ഷഫീക്കിന്റെ കാര്യം നോക്കു...കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ അവൻ അഡ്മിറ്റാകുമ്പോൾ എന്തായിരുന്നു അവസ്ഥ..? നൊന്തു പെറ്റ അമ്മയ്ക്കു വേണ്ട...അച്ഛനു വേണ്ട...വളർത്താൻ നിയോഗം ലഭിച്ച രണ്ടാനമ്മയ്ക്കു വേണ്ട...ദേഹമാസകലം മുറിപ്പെട്ട് മരണാസന്നനായി അവൻ ആശുപത്രിയിലേക്കു എത്തപ്പെട്ടപ്പോൾ അതു വരെ അവനേ തഴുകിയ കൈകളൊക്കെ എവിടെ പോയൊളിച്ചു..? ജീവിതം കൈപ്പിടിയിൽ നിന്നകന്നു പോയപ്പോൾ അവന്റെ ജാതിയോ മതമോ അവന്റെ രക്ഷയ്ക്കെത്തിയില്ല.. എല്ലാവരും വിട്ടകന്നപ്പോൾ അവന്റെ ദൈവം മാത്രം അവനു തുണയ്ക്കെത്തി.സെന്റ് ജോൺസ് ഹോസ്പിറ്റലിലെ ഡോക്ടർമാരിലേക്കും നേഴ്സുമാരിലേക്കും അവന്റെ ദൈവം കുടിയേറി..! സിസ്റ്റർ ബിൻസി അവനു അമ്മയായി..!അല്ല ഉമ്മയായി..! അവനു വേണ്ടി പ്രാർത്ഥിക്കാൻ ജാതിമതചിന്തകൾ ലവലേശമില്ലാതെ എല്ലാവരും മുന്നോട്ടു വന്നു...അവൻ ജീവിതത്തിലേക്കു തിരിച്ചു വരുന്ന വാർത്തകൾ കേട്ടു എല്ലാവരും ഒരു പോലെ സന്തോഷിച്ചു.ജീവിതം നഷ്ട്ടപ്പെട്ടു പോകാൻ തുടങ്ങുന്ന  സമയത്ത്, മനസ്സ് കീറിമുറിക്കപ്പെടുന്ന സമയത്ത് അല്ലാഹുവും ക്രിസ്തുവും കൃഷ്ണനും എല്ലാം ഒന്നായി തീരും. അല്ലെങ്കിൽ അത്തരം അനുഭവങ്ങൾ വന്നു ഭവിക്കുമ്പോൾ നീ തീർച്ചയായും അതു മനസ്സിലാക്കുക തന്നെ ചെയ്യും...കാരണം ദൈവത്തിന്റെ കണ്ണിൽ ഒരു ജാതി മാത്രമേയുള്ളു, അതു മനുഷ്യ ജാതി ആണു.


Friday 9 August 2013

'ആരാധകർ' സമൂഹത്തിന്റെ ശാപം

എന്തിനോടും ഏതിനോടും ഉള്ള അതിരുകവിഞ്ഞ ആരാധനയാണു നമ്മുടെ സമൂഹം ഈ വിധത്തിൽ അധ:പ്പതിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നതു പോലെ ആരാധനയ്ക്കും കണ്ണില്ല. മറ്റുള്ളവരോടുള്ള ആരാധന മൂക്കുന്നവൻ എപ്പോഴും സത്യത്തിനു പുറം തിരിഞ്ഞു നില്ക്കുന്നു. അല്ലെങ്കിൽ ഒരാളെ ആരാധിക്കുന്നവൻ അയാളുടെ തെറ്റുകുറ്റങ്ങൾ മന:പൂർവം കണ്ടില്ല എന്നു നടിക്കുന്നു. ക്രിക്കറ്റ് താരങ്ങളേയൊ,സിനിമാക്കാരേയോ, രാഷ്ട്രീയക്കരെയോ,മതമേലധികാരികളെയോ കുറ്റം പറഞ്ഞാൽ അവരുടെ ആരാധകർ സഹിക്കുമോ..? ചെറുപ്പകാലത്ത് ഒരിക്കലും കുടിച്ചിട്ടില്ലാത്ത ബൂസ്റ്റ് ആണു തന്റെ ആരോഗ്യത്തിന്റെ സീക്രട്ട് എന്നു പബ്ളിക്കായി കള്ളം പറയുന്ന സച്ചിനെ വിമർശിക്കാൻ സച്ചിന്റെ ആരാധകർ സമ്മതിക്കുമോ..? കലാകാരനു എന്തു സാമൂഹ്യപ്രതിബദ്ധത എന്നു ഇന്റർവ്യൂ വിൽ പരസ്യമായി ചോദിക്കുകയും തന്റെ സിനിമകളിൽ മധ്യപാനവും സ്ത്രീ വിഷയങ്ങളും ഗുണ്ടായിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാസ്റ്റാറിനെ വിമർശിക്കാൻ ഇക്കൂട്ടർ സമ്മതിക്കുമോ..? പെണ്ണുപിടിയും,തട്ടിപ്പും,കൊലപാതകവും കോടതിയുമായി നടക്കുന്ന നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ വിമർശിക്കാൻ സാധിക്കുമോ..? തിന്നുകൊഴുത്ത് വിശ്വാസ്സികളുടെ തണലിൽ ജീവിക്കുന്ന മത,ജാതികോമരങ്ങളുടെ ഒരു രോമത്തെ തൊടാൻ ആരെങ്കിലും ശ്രമിച്ചാൽ നേരും നെറിയും ഒന്നും നോക്കാതെ ആരാധകർ ഓടികൂടില്ലെ..? അതുകൊണ്ടെന്താ..എന്തെല്ലാം കുറ്റങ്ങൾ ചെയ്തു കൂട്ടിയാലും ഇവരെല്ലാം ഒരു കുഴപ്പവും കൂടാതെ ജനമധ്യത്തിൽ പുനർജ്ജനിക്കുന്നു..! ജനപ്രതിനിധികളെപോലെ ക്രിക്കറ്റ് താരങ്ങളെ വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്ന ഒരു രീതിയാണു നിലവിലുള്ളതെങ്കിൽ സച്ചിനും പോണ്ടിങ്ങിനുമെല്ലാം 70-ം വയസ്സിലും ക്രിക്കറ്റ് കളിക്കാനുള്ള ഭാഗ്യം അവരുടെ ആരാധകർ ഉണ്ടാക്കി കൊടുത്തേനെ..!(50 കഴിഞ്ഞ സുപ്പർ താരം വിഗ്ഗും വച്ചു കോലം കെട്ടി 16-കാരിയായ കോളേജ് കുമാരിയുടെ കാമുകനായി അഭിനയിക്കുന്ന തൊലിയുരിയുന്ന കാഴ്ച്ച നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഉദാഹരണം).എന്നാലോ ഒരഭിപ്രായം പറയുമ്പോൾ സത്യസന്ധരും നീതിമാന്മാരുമായി അവതരിക്കുന്ന ഇക്കൂട്ടർ സ്വന്തം വീട്ടുകാർ-ബന്ധുക്കൾ-സ്വന്തകാർ-കൂട്ടുകാർ(സ്വജനപക്ഷപാതം),തന്റെ മതം-ജാതി,താൻ വിശ്വസ്സിക്കുന്ന രാഷ്ട്രീയം,താൻ ആരാധിക്കുന്ന ദൈവപ്രതിപുരുഷന്മാർ എന്നിവയിൽ എന്തിനേയെങ്കിലും കുറ്റം പറഞ്ഞാൽ ഉടനേ കൊടുവാളെടുക്കുകയായി.ഇക്കൂട്ടർക്കു കണ്ണില്ല,കാതില്ല,സത്യം തിരിച്ചറിയാനുള്ള കഴിവുമില്ല.അഥവാ തിരിച്ചറിഞ്ഞാൽ തന്നെ അതു തുറന്നു പറയാനുള്ള ആണത്തവും ഇല്ല...എണ്ണത്തിൽ കൂടൂതൽ ഇവറ്റകളായതു കൊണ്ടു ഈ നാടു ഒരു കാലത്തും നന്നാവുകയുമില്ല...
സച്ചിനു ആരാധകരുണ്ട്..
സല്മാൻ ഖാനു ആരാധകരുണ്ട്..
മമ്മൂട്ടിക്കും വിജയിനും ആരാധകരുണ്ട്..
ഇങ്ങെ അറ്റം ബണ്ടി ചോറിനു വരെ ആരാധകരുണ്ട്..
പക്ഷെ.. സത്യം,ധർമ്മം,നീതി ഇവയ്ക്കു ആരാധകരില്ല..
ചുരുക്കത്തിൽ....“എന്റെ മാത്രം ഇഷ്ട്ടങ്ങൾ സിന്ദാബാദ്..”